Saturday, April 4, 2015

"അഗ്നി അറിവ്"

"അഗ്നി അറിവ്"

ശിവലിംഗ മാഹാത്മ്യം (എന്താണ് ശിവലിംഗം)
ശിവന്റെ പ്രതിരൂപം ആണ് ശിവലിംഗം. ഹിന്ദുക്കൾ ശിവനെ ആരാധിക്കുന്നതിനായി ശിവലിംഗം ഉപയോഗിക്കുന്നു. മിക്കവാറും എല്ലാ ശിവക്ഷേത്രങ്ങളിലും ശിവലിംഗത്തിനെയാണ് പൂജ ചെയ്യുക .
ശിവലിംഗം സര്‍വ്വാരാധ്യമായ ഒരു സങ്കല്പമാണ്. ലിംഗമെന്നുള്ള പ്രയോഗത്തെ ആസ്പദിച്ച് തെറ്റിദ്ധാരണകളും നിരൂപണങ്ങളും ധാരാളമുണ്ട്. ആക്ഷേപങ്ങളും കുറവല്ല. അജ്ഞതയുടെ ഈറ്റില്ലത്തില്‍ നിന്ന് മുഴങ്ങിക്കേള്‍ക്കുന്ന പുരോഗതിയുടെ രോദനങ്ങളും ശിവലിംഗസങ്കല്പത്തെ ആസ്പദിച്ചുണ്ടായിട്ടുണ്ട്.
ലിംഗം എന്ന വാക്കിന് നാനാര്‍ത്ഥങ്ങളുണ്ട്. സന്ദര്‍ഭാനുസരണം യോജിക്കുന്ന അര്‍ഥങ്ങള്‍ വേണം സ്വീകരിക്കേണ്ടത്. ഔചിത്യമില്ലാതെ ദുര്‍ഭാഷണം നടത്തിയതുകൊണ്ട് സത്യം വെളിവാകുകയില്ല. മനുസ്മൃതിയില്‍ ലിംഗശബ്ദത്തിന്റെ നാനാര്‍ഥങ്ങള്‍ നല്കിയിട്ടുണ്ട്.
1. ‘ചിഹ്നം മുദ്രാ കസ്യചിത് കാര്യാലയസ്യ മുദ്രാ’ (അടയാളം, മുദ്ര എന്നിവയോടൊപ്പം ഏതെങ്കിലും കാര്യാലയമെന്നും മേല്പറഞ്ഞതിനര്‍ഥം).
2. ‘അവഗമയിതും ശക്യം ചിഹ്നം’ (തിരിച്ചറിയാന്‍ സഹായിക്കുന്ന അടയാളം, അധികാരസ്ഥാനസൂചികം)
‘യതിപാര്‍ഥിവലിംഗധാരിണൗ മുനിര്‍ദോഹദലിംഗദര്‍ശി’ (മനുസ്മൃതി)
സംന്യാസിയുടെയും രാജാവിന്റെയും അധികാര സ്ഥാനങ്ങളെ സൂചിപ്പിക്കുന്ന അടയാളം ധരിച്ചവര്‍. അടയാളം (ലിംഗം) എന്നത് കാവിവസ്ത്രം, കമണ്ഡലു, യോഗദണ്ഡ് തുടങ്ങിയവ.
3. ‘വ്യാജചിഹ്നം അയഥാര്‍ത്ഥസൂചകം’
ഉദാ: ക്ഷപണകലിംഗധാരീ (തെറ്റായ അടയാളം) മിഥ്യയെ ജനിപ്പിക്കുന്നത് (ക്ഷപണകന്‍-മായാജാലക്കാരന്‍, കപടവേഷം ധരിച്ചവന്‍)
4. ‘ആമയ ലക്ഷണം രോഗസൂചക’ (രോഗസൂചക-രോഗലക്ഷണം)
5. ‘ആശയ സംസ്ഥാപക:’ (ഒരു പ്രത്യേക ആശയത്തെ സ്ഥാപിക്കുന്നത്)
6. ‘സുവ്യക്ത സൂചക’ (സുവ്യക്തമായ ഒന്നിനെ സൂചിപ്പിക്കുന്നത്.)
7. ‘സ്ത്രീപുരുഷ സൂചക: (സ്ത്രീപുരുഷന്മാരെ മനസ്സിലാക്കിത്തരുന്നത്. അതായത് സ്ത്രീലിംഗം, പുല്ലിംഗം)
8. ‘പുരുഷസ്യ പ്രജനാവയവം’ (പുരുഷന്റെ ജനനേന്ദ്രിയം)
9. ‘ഭാഷായ: പദാനാം ലിംഗം’ (ഭാഷാപദങ്ങളുടെ സ്ത്രീ പുരഷ നപുംസകഭേദങ്ങള്‍.)
10. ‘ശിവസ്യ അനാദ്യന്താവസ്ഥാസൂചക:
അവയവ: പൂജ്യതേ സര്‍വൈ:.
(എല്ലാവരാലും പൂജിക്കപ്പെടുന്ന ആദ്യന്താവസ്ഥകളില്ലാത്ത ശിവനെ സൂചിപ്പിക്കുന്ന അവയവം – ശിവലിംഗം)
11. ‘കസ്യചിദ് ദേവസ്യ ഛായാ വാ പ്രതിമാ’
(ഏതെങ്കിലും ഒരു ദേവന്റെ ചിത്രമോ പ്രതിമയോ)
12. ‘ഏകസ്മിന്‍ വാക്യേ കസ്യചിത് പദസ്യ ആശയ സംസ്ഥാപകസഹായക: നിര്‍ദേശ:’
(സംയോഗ:, വിയോഗ:, സാഹചര്യം… തുടങ്ങിയവകൊണ്ട് ഒരു വാക്യത്തില്‍ ഏതെങ്കിലും ഒരു പദത്തിന്റെ ആശയത്തെ സൂചിപ്പിക്കുന്നത്.)
13. ‘വ്യാകരണ ലിംഗാനുശാസനം’ (വ്യാകരണത്തില്‍ ലിംഗ ശബ്ദങ്ങള്‍ക്ക് പുല്ലിംഗ സ്ത്രീലിംഗ നപുംസകലിംഗഭേദങ്ങള്‍ അനുശാസിക്കുന്നത്.)
14. ‘ന്യായേ ലിംഗപരാമര്‍ശജ്ഞാനം’ തര്‍ക്കശാസ്ത്രത്തില്‍ സാധ്യത്തെ സൂചിപ്പിക്കുന്ന സാധനം (ഹേതുവായി)
15. ‘വേദലിംഗാര്‍ച്ചനം’
16. ‘ലിംഗരൂപസ്യ ശിവസ്യാര്‍ച്ചനം’ (ലിംഗരൂപത്തില്‍ സ്ഥിതിചെയ്യുന്ന ശിവനെ അര്‍ച്ചിക്കുക)
മേല്‍പറഞ്ഞ നാനാര്‍ഥങ്ങളെല്ലാം വ്യാപകമായ പ്രപഞ്ചരഹസ്യത്തെ സന്ദര്‍ഭാനുസരണം ലിംഗശബ്ദം കൊണ്ടാണ് വ്യഞ്ജിപ്പിക്കുന്നത്. ഉദ്ദേശശുദ്ധിയോടുകൂടി മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍, ശിവലിംഗ ശബ്ദത്തിന്റെ സര്‍വാസേചകമായ അര്‍ഥം തെറ്റിദ്ധരിക്കാന്‍ ന്യായമില്ല. സ്ഥൂലങ്ങളും സൂക്ഷ്മങ്ങളുമായ ഇരുപത്തിരണ്ട് തത്ത്വങ്ങളുടെ ആദികാരണത്തെ (മഹദ്തത്ത്വത്തെ) ലിംഗമാത്രം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. സത്താമാത്രസ്വരൂപം കൊണ്ടുമാത്രമേ ഇത് അറിയാന്‍ കഴിയുകയുള്ളൂ.
സൂക്ഷ്മശരീരത്തെ ലിംഗശരീരമെന്നും പറയുന്നു. ബാഹ്യേന്ദ്രിയങ്ങളെകൊണ്ട് അറിയാന്‍ കഴിയാത്തതിനെയാണ് ലിംഗം എന്നുപറയുന്നത്. ലിംഗശരീരം ഇന്ദ്രിയങ്ങള്‍കൊണ്ട് അറിയുന്നതല്ല. സ്ഥൂലശരീരം ബാല്യംമുതല്‍ വാര്‍ധക്യംവരെയുള്ള അവസ്ഥകളില്‍ കൂടി ചരിച്ച് മരണത്തോടെ നശിക്കുന്നു. എന്നാല്‍ ലിംഗശരീരം നശിക്കുന്നതിന് ബ്രഹ്മജ്ഞാനം ആവശ്യമാണ്. ലയിച്ച കാര്യങ്ങളെ വീണ്ടും പ്രാപിക്കുന്നതും പരമാത്മജ്ഞാനംകൊണ്ട് ക്ഷയിക്കുന്നതാണ് ലിംഗശബ്ദം. ലയിക്കുന്നകാര്യങ്ങളെ (ലിം) വീണ്ടും പ്രകാശിപ്പിക്കുകയും പ്രാപിക്കുകയും ചെയ്യുന്നത് എന്ന അര്‍ഥമാണ് ‘ലിംഗ’ ശബ്ദത്തിനുള്ളത്. ബ്രഹ്മത്തില്‍നിന്ന് പ്രപഞ്ചം ഉണ്ടാകുകയും ബ്രഹ്മത്തില്‍ലയിക്കുകയും ചെയ്യുന്നു. ശിവനും ബ്രഹ്മാവും ഒന്നുതന്നെയാണ് നേരത്തെസൂചിപ്പിച്ചിട്ടുണ്ട്. ശിവനില്‍നിന്ന് ശക്തി അഥവാ പ്രകൃതിയുണ്ടായി. ശിവനില്‍ത്തന്നെ ലയിക്കുന്നു. കാരണജലത്തില്‍ നിന്നുണ്ടാകുന്ന പ്രകൃതി വീണ്ടും പ്രളയജലത്തില്‍ ലയിച്ചടങ്ങുന്നു. ലയനസ്വഭാവം കൊണ്ട് പ്രളയജലമെന്നും സൃഷ്ടിസ്വഭാവംകൊണ്ട് കാരണജലമെന്നുമുള്ള വ്യത്യസ്തനാമങ്ങള്‍ നല്‍കിയെന്നേയുള്ളൂ. രണ്ടും യഥാര്‍ത്ഥത്തില്‍ ഒന്നുതന്നെ. പ്രപഞ്ചം ഉണ്ടാവുകയും നിലനില്ക്കുകയും ലയിക്കുകയും ചെയ്യുന്നു. ഇത് ആവര്‍ത്തിക്കുന്നു. ലീനമായ അവസ്ഥയില്‍നിന്നു ഗമിക്കുന്നതുകൊണ്ടാണ് ലിംഗം എന്നു പറയുന്നത്.
‘ലിമ: ഗമയിതീതി ലിംഗ:
(ലയനാവസ്ഥയില്‍ നിന്നുണ്ടാകുന്നതുകൊണ്ടു ലിംഗം)
ശിവന്‍ സൃഷ്ടിക്കും, സ്ഥിതിക്കും, സംഹാരത്തിനും മുമ്പുള്ളവനാണെന്ന് ശിവപുരാണം സൂചിപ്പിക്കുന്നു. ഈ അര്‍ഥത്തെ വ്യക്തമാക്കുന്ന ശിവതത്ത്വസ്വരൂപമാണ് ശിവലിംഗംയ. പുരുഷന്റെ ജനനേന്ദ്രിയത്തിന് ലിംഗം എന്നു പേരുണ്ടായതും ലയിച്ചിരിക്കുന്ന ബീജത്തില്‍നിന്ന് വീണ്ടും ഉത്പത്തിയുണ്ടാകുന്നതുകൊണ്ടാണ്. ശിവതത്ത്വത്തിലധിഷ്ഠിതമായ പ്രപഞ്ചതത്ത്വം മനസ്സിലാക്കുകയാണ് ശിവലിംഗകൊണ്ട് ഉദ്ദേശിക്കുന്ന്. പ്രാകൃതവും വൈകാരികവുമായ ലിംഗസങ്കല്പം ആഭാസമാണ്, അസത്യവുമാണ്. കാരണം ബാഹ്യമായ സ്വഭാവംകൊണ്ടും സ്വരൂപംകൊണ്ടുമറിയുന്ന അവസ്ഥയല്ല ലിംഗമെന്ന് നേരത്തേ പ്രസ്താവിച്ചിട്ടുണ്ട്. ആയതിനാല്‍ ലിംഗത്തിന് പ്രാകൃതാര്‍ഥസൂചനയില്ല. മറിച്ച് സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ക്ക് കാരണമായിരിക്കുന്ന തത്ത്വസൂചനയാണ് ലിംഗശബ്ദത്തിനുള്ളത്.
‘ശിവസ്യാനാദ്യന്താവസ്ഥാസൂചക:
അവയവ: പൂജ്യതേ സര്‍വൈ:’
എന്ന് ശിവലിംഗത്തെ വിശേഷിപ്പിച്ചിരിക്കുന്നത് ഇത്തരത്തില്‍ പ്രത്യേകം സ്മരണീയമാണ്. ലിംഗശബ്ദത്തിന് വന്നിട്ടുള്ള നാനാര്‍ഥങ്ങളെല്ലാം തന്നെ അടിസ്ഥാനപരമായ ലീനാവസ്ഥയോടു ബന്ധപ്പെട്ടതാണ്. പ്രപഞ്ചത്തിന് കാരണമായ തത്ത്വത്തെ നിര്‍ദ്ദേശിച്ചുകൊണ്ടാണ് ലിംഗം എന്നുള്ള പ്രയോഗം അര്‍ഥം വഹിക്കുന്നത്.
ശിവാജ്ഞയാല്‍ ഇന്ദ്രിയങ്ങളാല്‍ ഉണ്ടാക്കപ്പെട്ട ഭൂതങ്ങളെല്ലാം ശിവനില്‍തന്നെ വിലയം പ്രാപിക്കുന്നു. അതുകൊണ്ട് ശിവനാകുന്ന ലിംഗം ആജ്ഞാരൂപിയായി വര്‍ത്തിക്കുന്നു.
‘ഭൂതാനി ചേന്ദ്രിയൈര്‍ജാതാ
ലിയന്തോfത്ര ശിവാജ്ഞയാ
അത ഏവ ശിവോ ലിംഗോ
ലിംഗാമാജ്ഞാപയേദ്യത:’ (ശിവപുരാണം)
ശിവന്റെ ആജ്ഞയ്ക്കു വിധേയമായി സൃഷ്ടിക്കപ്പെടുന്ന പ്രപഞ്ചം ശിവലിംഗത്തില്‍ (ശിവശരീരത്തില്‍) അഥവാ ശിവതത്ത്വത്തില്‍ തന്നെ വിലയം പ്രാപിക്കുന്നു. ആയതിനാല്‍ ‘ലിംഗം’ എന്നതിന് ‘ലിം ഗമയതീതി ലിംഗ:’ (ലയിക്കുന്ന അവസ്ഥയെ പ്രാപിക്കുന്നത് ലിംഗം) എന്ന് അര്‍ഥമുണ്ട്. വിലയം പ്രാപിച്ച ശിവശക്തികളുടെ സമന്വയമാണ് ശിവലിംഗം. അതിനാല്‍ ശിവശക്തികള്‍ ശിവലിംഗത്തിലധിഷ്ഠിതമാണ്.
‘അനേന ലിംഗതാം തസ്യ
ഭവേന്നാന്യേന കേനചിത്
ലിംഗാ ച ശിവയോദര്‍ദേഹ-
സ്താഭ്യാം യസ്മാദധിഷ്ഠിതം’. (ശിവപുരാണം)
ലിംഗപൂജ ചെയ്യുന്നതുകൊണ്ട് ശിവനും ശക്തിയും ഒരേസമയം പൂജിക്കപ്പെടുന്നു. തൃപ്തരാക്കപ്പെടുന്നു. ശരീരികള്‍ ഇല്ലാത്ത തത്ത്വമാണ് ശിവനും ശക്തിയും. ഈ തത്ത്വത്തെ അറിയുവാനും അതിലൂടെ അനുഭൂതി ഉള്‍ക്കൊള്ളുവാനും ലിംഗപൂജ സഹായകമായിരിക്കും.
ലിംഗോത്പത്തി
രജോഗുണം വര്‍ധിച്ച് വിഷ്ണുവും ബ്രഹ്മാവും പരസ്പരം മത്സരത്തിലേര്‍പ്പെട്ടു. തീവ്രങ്ങളായ പ്രഹരങ്ങളേല്പിച്ചു. അഹങ്കാരത്തിന് ശമനം കാണുന്നതിന് മറ്റു മാര്‍ഗങ്ങളുണ്ടായില്ല. രാജസഗുണത്തില്‍ നിന്ന് സ്വാത്തികത്തിലേക്കുള്ള പ്രബുദ്ധതയും ആവശ്യമായി വന്നു. മാത്സര്യം തീവ്രമായി തീര്‍ന്നതോടെ ഇരുകൂട്ടര്‍ക്കും നടുവില്‍ പൊങ്ങി നില്ക്കുന്ന ഒരു ശിവലിംഗം പ്രത്യക്ഷീഭവിച്ചു. അനേകം തീജ്വാലകളുടെ സമന്വയമെന്നപോലെ ഈ ശിവലിംഗം ബ്രഹ്മാവിനും വിഷ്ണുവിനും അനുഭവപ്പെട്ടു. ഇതോടെ അവരുടെ രാജസഗുണം ശാന്തമാവുകയും മത്സരം അവസാനിക്കുകയും ചെയ്തു.
വിഷ്ണുവും ബ്രഹ്മാവും തമ്മിലുള്ള മത്സരത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ഒരു തത്ത്വമുണ്ട്. ബ്രഹ്മാവ് സൃഷ്ടികര്‍ത്താവാണ്. വാസനകളുടെ സൂക്ഷ്മാംശമാണ് സൃഷ്ടിക്ക് കാരണം. ആയതിനാല്‍ ബ്രഹ്മാവ് സൂക്ഷ്മവാസനാ സ്വരൂപനാണ്.
വിഷ്ണു വ്യാപനശീലമുള്ളവനാണ്. സംരക്ഷണകര്‍ത്താവുമാണ്. സൃഷ്ടിയിലും സ്ഥിതിയിലും പ്രകൃതിസ്വഭാവമുണ്ട്. പ്രകൃതിസ്വഭാവം നിലനില്ക്കുന്നിടത്തോളം രാജഗുണം പ്രധാനവുമായിരിക്കും. ബ്രഹ്മാവും വിഷ്ണുവും തമ്മിലടിച്ചുവെന്ന് പറഞ്ഞതിന്റെ താല്‍പര്യം ഇതുകൊണ്ട് മനസ്സിലാകും. ഇച്ഛ, ക്രിയ, ജ്ഞാനം എന്നിങ്ങനെ മൂന്നായി കര്‍മത്തെ വിഭജിച്ചിട്ടുണ്ട്. ഇച്ഛമുതല്‍ ക്രിയ വരെയുള്ള കര്‍മ്മഭാഗം ജ്ഞാനത്തിലെത്തുന്നതോടെ അവസാനിക്കുന്നു. എന്നാല്‍ ചില കര്‍മ്മങ്ങള്‍ ജ്ഞാനത്തില്‍ സമാപിക്കാതെ ആവര്‍ത്തിക്കുന്നു. ഇങ്ങനെ ആവര്‍ത്തിക്കുന്ന കര്‍മ്മങ്ങള്‍ ഇച്ഛയ്ക്കും, ക്രിയക്കു മദ്ധ്യേ അവശേഷിക്കുന്ന അവസ്ഥയാണ് വാസന. ഇച്ഛയും ക്രിയയും പ്രകൃതിസ്വഭാവങ്ങളാണ്. എന്നാല്‍ ജ്ഞാനം പ്രകൃതിയെ ലയിപ്പിക്കുന്നതാണ്. ജ്ഞാനം കൊണ്ടുമാത്രമേ ഇച്ഛയും ക്രിയയും പരിഹരിക്കപ്പെടുകയുള്ളൂ. ശിവലിംഗം ബ്രഹ്മാവിനും വിഷ്ണുവിനും മധ്യേപ്രത്യക്ഷപ്പെട്ട ജ്ഞാനസ്വരൂപന്‍ തന്നെയാണ്. ശിവലിംഗത്തിന്റെ ഉല്‍പത്തി സൃഷ്ടിയിലും സ്ഥിതിയിലുമുള്ള രജോഗുണത്തെ അവസാനിപ്പിക്കുന്ന ജ്ഞാനശക്തിയായിട്ടാണ് സങ്കല്പിച്ചിരിക്കുന്നത്. ശിവലിംഗപൂജയിലൂടെ ആര്‍ജിക്കപ്പെടുന്ന ജ്ഞാനം, ശിവോfഹം എന്നുള്ള ബോധത്തില്‍ സാധകനെ എത്തിക്കുന്നു.
ശിവലിംഗത്തിന് ഏഴു ഭാഗങ്ങൾ കാണപ്പെടുന്നു
1 .പാദുകം
2 .ജഗതി
3 .കുമുദം
4 .ഗളം
5 .ഗളപ്പടി
6 .ലിംഗം
7.ഓവ്
ജ്യോതിര്‍ലിംഗങ്ങള്‍
കോടിരുദ്രസംഹിതയില്‍ പന്ത്രണ്ടു ജ്യോതിര്‍ലിംഗങ്ങളുടെ പ്രതിഷ്ഠാപനവും, പ്രാധാന്യവും പ്രതിപാദിക്കുന്നു. കാശി, നന്ദികേശ്വരം, ഗൃഹേശം, മഹാബലാഖ്യം, ഹാടകേശം എന്നീ പ്രസിദ്ധതീര്‍ത്ഥങ്ങള്‍ ഭാരതത്തിന്റെ വടക്കന്‍ ഭാഗങ്ങളിലും അനന്തകേശ്വരം സോമേശ്വരം മല്ലികേശ്വരം, മഹാകാളം കേദാരേശ്വരം, ഭീമേശ്വരം, കാമരൂപേശ്വരം, വിശ്വേശ്വരം, ത്യംബകേശ്വരം, വൈദ്യനാഥം, നാഗേശ്വരം, രാമേശ്വരം എന്നിവ മറ്റുഭാഗങ്ങളിലും കാണാം.
1. സോമനാഥം (സൗരാഷ്ട്രം). 2. മല്ലികാര്‍ജുനം (ശ്രീശൈലം) 3. മഹാകാളം (ഉജ്ജയിനി) 4.ഓങ്കാരേശ്വരം (അമലേശ്വരം) 5. വൈദ്യനാഥം (പരലി) 6.ഭീമശങ്കരം 7. രാമേശ്വരം 8.നാഗേശ്വരം 9.വിശ്വേശ്വരം 10.ത്രൃംബകേശ്വരം 11.കേദാരേശ്വരം 12.ഘൃണേശ്വരം എന്നിങ്ങനെ ഭാരതത്തിന്റെ വ്യത്യസ്തഭാഗങ്ങളിലായി 12 ജ്യോതിര്‍ലിംഗങ്ങള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. കൂടാതെ പഞ്ചഭൂതങ്ങളുടെ പേരിലുള്ള അഞ്ച് ലിംഗങ്ങളുടെ പ്രതിഷ്ഠ ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ചുമുണ്ട്. മറ്റ് ശിവലിംഗങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ്തന്നെ
‘ശിവദം ശിവലിംഗമുണ്ടായി ഹാലാസ്യത്തില്‍’ എന്ന് ഹാലാസ്യത്തിന്റെ ശ്രേഷ്ഠതയെ പ്രകീര്‍ത്തിച്ചിരിക്കുന്നു.
വരുണ സ്‌നാനം, ആഗ്നേയ സ്‌നാനം, മന്ത്രിസ്‌നാനം എന്നീ സ്‌നാനങ്ങളേക്കാള്‍ മഹത്തരമാണ് ശിവതീര്‍ത്ഥ സ്‌നാനമെന്ന് തീര്‍ഥസ്‌നാനത്തെ ശ്ലാഘിച്ചിരിക്കുന്നു.
‘ഏകദാ ശിവതീര്‍ത്ഥ സ്‌നാനത്തില്‍ തീര്‍ഥങ്ങളി-
ലാകവേ സ്‌നാനം ചെയ്ത ഫലത്തെ ലഭിച്ചിടാം’.
‘ശിവലിംഗത്തെ സന്ധ്യാകാലത്ത് ദര്‍ശിക്കിലോ
അവനു ലഭിക്കുമേ കോടി ഗോദാനപുണ്യം’
എന്നിങ്ങനെ ‘ഹാലാസ്യമാഹാത്മ്യമെന്ന മഹാഗ്രന്ഥത്തില്‍ ശിവലിംഗദര്‍ശനമഹിമയെ വര്‍ണിച്ചിരിക്കുന്നു.
ശ്രീ ശങ്കരഭഗവത്പാദരുടെ ‘ശിവാനന്ദലഹരി’ എന്ന മഹാഗ്രന്ഥത്തില്‍ ശിവമഹിമയെ ഭക്ത്യാദരപുരസ്സരം പുകഴ്ത്തിയിട്ടുണ്ട്. ഭക്തിപ്രധാനമായ ഒരു മഹാഗ്രന്ഥമാണ് ശിവഭക്തന്മാര്‍ക്കുവേണ്ടി ശ്രീശങ്കരഭഗവത്പാദര്‍ കാഴ്ചവച്ചിട്ടുള്ളത്. ബ്രഹ്മാവിന്റെയോ വിഷ്ണുവിന്റേയോ സ്ഥാനം ലഭിക്കുന്നതുപോലും ജനനമരണരൂപമായ സംസാരത്തില്‍ നിന്നും നിവൃത്തി നേടുന്നതിന് പോരാത്തതാണെന്നും നിരുപാധികമായ മോക്ഷം ശിവസായൂജ്യം കൊണ്ടുമാത്രമാണ് ലഭിക്കുന്നതെന്നും ഭഗവത്പാദരുടെ വരികളില്‍ നിന്ന് സ്പഷ്ടമാകും.
കരോമി ത്വത്പൂജാം സപദി സുഖദോ മേ ഭവ വിഭോ
വിധിത്വം വിഷ്ണുത്വം ദിശസി ഖലു തസ്യാ: ഫലമിതി
പുനശ്ച ത്വാം ദ്രഷ്ടും ദിവി ഭുവി വഹന്‍ പക്ഷിമൃഗതാ-
മദൃഷ്ട്വാതത്‌ഖേദം കഥമിഹസഹേ ശങ്കരവിഭോ (ശിവാനന്ദലഹരി)
ശിവമഹിമ വര്‍ണിച്ചാലൊടുങ്ങുന്നതല്ല. അനുഭവിച്ചറിയേണ്ടതും ശിവോഹമെന്ന ബോധത്തെ സ്വീകരിച്ച് അധര്‍മ്മത്തെ നിഷ്‌കാസനം ചെയ്യേണ്ടതിന് അര്‍ഹമായി തീരേണ്ടതുമാണ്. ദേവന്മാരുടെ കൂട്ടത്തില്‍ ഒന്നാമത്തെ സ്ഥാനം ശിവനാണുള്ളതെന്ന് ബ്രഹ്മാദികള്‍പോലും അറിയുന്നു. മഹത്വത്തില്‍ പുറം തള്ളപ്പെട്ടവരായ സേവകന്മാര്‍ ശിവമഹിമയെ സര്‍വോത്തമമെന്നറിയുന്നു.
സ്‌തോത്രേണാലമഹം പ്രവച്മി ന മൃഷാ ദേവാവിരിഞ്ചാദയ:
സ്തുത്യാനാം ഗണനാം പ്രസംഗസമയേ ത്വാമഗ്രഗണ്യം വിദു:
മാഹാത്മ്യാഗ്രവിചാരണപ്രഹരണേ ധാനാതുഷസ്‌തോമവദ്
ഭൂതാസ്ത്വാം വിദുരുത്തമോത്തമഫലം ശംഭോ ഭവത്സേവകാ:
ഭഗവത് പാദങ്ങളില്‍ കോടി കോടി നമസ്‌കാരം

Friday, April 3, 2015

എന്താണ് ഓം ????


എന്താണ് ഓം ??



അതിഗഹനമായ തത്വങ്ങളാണ്‌ ഓം എന്ന അക്ഷരം പ്രതിനിധാനം ചെയ്യുന്നത്‌. വേദം എന്ന വാക്കിനർത്ഥം അറിവ്‌ എന്നാകുന്നു. ഇപ്പറഞ്ഞ എല്ലാ അറിവും ഓം എന്ന അക്ഷരത്തിൽ ഉൾപ്പെടുകയും ചെയ്യുന്നു. ഓം എന്ന അക്ഷരത്തിൽ നിന്നു തന്നെയാണ്‌ വേദമുണ്ടായത്‌ എന്നു പറയുന്നതിലും തെറ്റില്ല. അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് പിടിച്ചുയർത്തുന്നതിന്റെ പ്രതീകമായാണ് ഹിന്ദുക്കൾ ഓംകാരത്തെ കരുതി വരുന്നത്. അ,ഉ,മ എന്നീ മൂന്നക്ഷരങ്ങളുടെ സങ്കലനമാണ് ഓംകാരമെന്നത്. ഇതിൽ അടങ്ങയിരുക്കുന്ന ഓരോ അക്ഷരത്തിനും അതിന്റെ അർത്ഥ വ്യാപ്തിയുണ്ടു. ’അ’ ആദിമത്വത്തേയും ’ഉ’ ഉത്കർഷത്തെയും ’മ’ മിതിയേയും ചൂണ്ടിക്കാണിക്കുന്നു. അതിനാലാകണം ഓംകാരത്തെ സ്രുഷ്ടിസ്ഥിതിലയങ്ങളുടെ പ്രതിനിധീകരണ ശക്തിയായി വിശേഷിപ്പിക്കുന്നതും.
അക്ഷരം എന്ന വാക്കിനർത്ഥം നാശമില്ലാത്തത്‌ എന്നാണ്‌. ആദ്യ അക്ഷരമായ അ തൊണ്ടയിൽ നിന്നും ഉത്ഭവിക്കുന്നു. ഉ എന്ന അക്ഷരം വായുടെ മദ്ധ്യഭാഗത്തുനിന്നും വരുന്നു. മ എന്ന അക്ഷരമാകട്ടെ, വായയുടെ ഏറ്റവും പുറമെ അധരപുടത്തിൽ നിന്നും ഊർന്നുവീഴുന്നു. അ. ഉ, മ എന്നീ അക്ഷരങ്ങൾ ചേർന്നതാണ്‌ ഓം എന്ന അക്ഷരം. ആദ്യവും മദ്ധ്യവും അന്ത്യവും പ്രതിനിധീകരിക്കുന്ന അക്ഷരങ്ങളെ ചേർത്തെഴുതിയതിനാൽ മറ്റെല്ലാ അക്ഷരങ്ങളും സ്വഭാവികമായും ഇതിലടങ്ങുന്നു എന്നു താൽപര്യം. ആയതിനാൽ സർവ അക്ഷരങ്ങളേയും പ്രതിനിധാനം ചെയ്യുന്ന ഏകാക്ഷരവും ഓം ആകുന്നു.
നിർവചന.
സകല വേദങ്ങളിലും ഉപനിഷത്തിലും മന്ത്രങ്ങളിലും ഓം എന്ന അക്ഷരത്തെക്കുറിച്ച്‌ പരാമർശമുണ്ടെങ്കിലും ഒരു നിർവചനം എന്ന നിലയിൽ എടുത്ത്‌ കാണിക്കാവുന്നത്‌ നചികേതസ്സ്‌ എന്ന ബ്രാഹ്മണകുമാരന്‌ യമൻ ഉപദേശിക്കുന്ന കഠോപനിഷത്തിലെ മന്ത്രമാണ്‌.
"സർവേ വേദാ യത്‌ പദമാനന്തി
തപാംസി സർവാണി ച യത്‌ വദന്തി
യദിച്ഛന്തു ബ്രഹ്മചര്യം ചരന്തി
തത്തേ പദം സംഗ്രഹീതേ ബ്രവീമ്യോമിത്യേതത്‌".

സകല വേദങ്ങളും ഏതു പദത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്നുവോ, തപസ്സനുഷ്ഠിക്കുന്നവരെല്ലാം എന്തിനെക്കുറിച്ച്‌ (വദന്തി)പറയുന്നുവോ, എന്ത്‌ ഇച്ഛിച്ചു കൊണ്ട്‌ ബ്രഹ്മചര്യം അനുഷ്ടിക്കപ്പെടുന്നുവോ, അതേ പദത്തെ സംഗ്രഹിച്ച്‌ പറഞ്ഞു തരാം (ബ്രവീമി) (ഓം ഇത്യേ തത്‌) - ഓം എന്നാണത്‌. ഓം എന്ന അക്ഷരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിത്തരാൻ ഉതകുന്ന ശ്ലോകമാണിത്‌. എങ്കിലും ഒരു നിർവചനം സമഗ്രമായിരിക്കണം എന്ന നിലപാടെടുക്കുകയാണെങ്കിൽ, മാണ്ഡൂക്യ ഉപനിഷത്തിലെ മന്ത്രങ്ങൾ ഉത്തമമായിരിക്കും. മാണ്ഡൂക്യോപനിഷത്ത്‌ തുടങ്ങുന്നതു തന്നെ ഓം എന്ന അക്ഷരത്തെക്കുറിച്ച്‌ പ്രതിപാദിച്ചുകൊണ്ടാണ്‌.
പേരിൽ നിന്ന
പുണ്യപുരാണഗ്രന്ഥങ്ങളും ആചാര്യന്മാരുമൊക്കെ ഓംകാരത്തെ വിവരിച്ചിട്ടുണ്ടു. നിത്യമായ ഓംകാരജപംകൊണ്ട് ദേവേന്ദ്രൻ,അസുരന്മാരുടെ ഹീനശക്തിയെ നേരിട്ട കഥകൾ അഥർവ്വവേദത്തിൽ പറയുന്നുണ്ട്. ബ്രഹ്മത്തെ അറിയാൻ ഓം ഉപയോഗിക്കാം എന്നു യജുർവേദം അനുശാസിക്കുന്നു. ഓംകാരത്തെ പരബ്രഹ്മമായി കഠോപനിഷത്ത് വിവരിക്കുമ്പോൾ മുണ്ഠകോപനിഷത്താകട്ടെ ഓംകാരധ്യാനം പരമാത്മാവുമായി ആത്മ ഐക്യം പ്രാപിക്കാൻ സഹായിക്കുമെന്നാണ് പറയുന്നതു.
ആധുനികയുഗത്തിൽ സ്വാമി വിവേകാനന്ദൻ, അരവിന്ദ-രമണ മഹർഷിമാർ തുടങ്ങി അനേകം മഹദ്‌വ്യക്തിത്വങ്ങൾ ഓംകാര ധ്വനിയെപ്പറ്റി വിശേഷണങ്ങൾ കുറിച്ചിട്ടുണ്ടു. ആദിയും അന്തവുമില്ലാത്ത ഓംകാരത്തെ പാശ്ചാത്യരും അംഗീകരിക്കാൻ തയ്യാറായികഴിഞ്ഞു.ഈശ്വരനും ഓംകാരവും ഒന്നുതന്നെ എന്നതാണ് ഏറ്റവും വലിയ തിരിച്ചറിവ്.കളങ്കമില്ലാത്ത ഈശ്വരഭജനമാണ് പ്രണവം എന്നുദ്ദേശിക്കുന്നതും. ഏത് വേദസ്ഥിതിയായാലും ഏത് മന്ത്രമായാലും ഏത് ക്രിയ ആയാലും തുടങ്ങുന്നത് ഓം എന്ന മന്ത്രത്തിൻറെ പിന്തുടർച്ചയായിട്ടാണ്. ലോകത്തിലെ ആദ്യത്തെ മന്ത്രധ്വനിയും ഓംകാരമാണു. ഓംകാരം നാദരൂപമായതിനാൽ ബ്രഹ്മത്തെ നാദബ്രഹ്മം എന്ന് വിളിക്കുന്നു. കടലിന്റെ ഇരമ്പലും കാറ്റിന്റെ ചൂളവും ഇടിമുഴക്കത്തിന്റെ ധ്വനിയും ഓംകാരത്തിൽ ലയിക്കുന്നു. ഏകവും പഞ്ചമവും ശൂന്യവും ഓംകാരത്തെ തിരിച്ചറിയുന്നു. നമ്മുടെ ശ്വാസത്തില് പോലും ഓം എന്ന പ്രണവമന്ത്രത്തിന്റെ ആരോഹണ അവരോഹണമാണ്. പ്രപഞ്ചത്തിന്റെ ഓരോ ചലനങ്ങൾക്കും ആധാരശബ്ദം ഓംകാരമാണു. പ്രണവമന്ത്രം യഥാവിധി ഉരുവിട്ടാൽ രക്തസമ്മർദ്ദത്തെ കുറയ്ക്കാനും, വായുദോഷത്തെ അകറ്റാനും സാധിക്കും. ആയുർവേദത്തിൽ പ്രണവമന്ത്രത്തിന്റെ മഹിമയും പ്രാണായാമത്തിലൂടെ പ്രണവം ജപിക്കുമ്പോൾ സിദ്ധിക്കുന്ന ആരോഗ്യനേട്ടത്തെ കുറിച്ചും പറഞ്ഞിട്ടുണ്ട്.
ഓംകാരം എന്ന ഏകാക്ഷരത്തെ എട്ട് തരത്തിൽ തരംതിരിക്കുന്നു.’അ’കാര,‘ഉ’കാര,‘മ’കാര,അർദ്ധമാത്ര,നാദ,ബിന്ദുകലല,ശക്തി എന്നിങ്ങനെ. പ്രണവം ഉച്ചരിക്കുന്നതിന് ഗുരുമുഖത്തു നിന്നും പഠിക്കേണ്ടതുണ്ട്. എണ്ണ ധാരയായി ഒഴിക്കുമ്പോൾ, ചിതറാത്തത് പോലെയും,ദീർഘമായ ഘണശബ്ദം പോലെയുമാണ് പ്രണവം ഉച്ചരിക്കേണ്ടത് എന്നു വേദവിശാരദന്മാർ പറയുന്നു. പ്രണവത്തെ ‘സർവ്വമന്ത്രാദി സേവ്യാ’ എന്നു വിശേഷിക്കുന്നു
“ അകാരോ വിഷ്ണുരുദ്ദിഷ്ട:
ഉകാരസ്തു മഹേശ്വര:
മകാരസ്തു സ്മൃതോ ബ്രഹ്മാ:
പ്രണവസ്തു ത്രയാത്മക:

എന്ന് വായുപുരാണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ‘അ’ വിഷ്ണുവിനെയും ‘ഉ’ ശിവനെയും ‘മ്’ ബ്രഹ്മാവിനെയും സൂചിപ്പിക്കുന്നു.
ബ്രഹ്മപ്രാപ്തിക്കും അതിലൂടെ ആത്മജ്ഞാനസിദ്ധിക്കും പ്രണവോപാസനയെക്കാൾ പ്രയോജനപ്പെടുന്ന മറ്റൊന്നുമില്ലെന്നാണ് പ്രണവോപനിഷത്തിൽ പറയുന്നത്.
ഓംകാരത്തെ അറിയുന്നവർ യോഗിയായി മാറുമെന്ന് ഗരുഡപുരാണം രേഖപ്പെടുത്തുന്നു. ‘ഓമിത്യേകക്ഷരം ബ്രഹ്മ’ എന്നും ‘ഗിരാമസ്മ്യേകമക്ഷരം’ എന്നും ഭഗവദ്ഗീതയിലുണ്ട്.
“ ഓമിത്യേതദക്ഷരമിദം സർവം
തസ്യോപവ്യാഖ്യാനം
ഭൂതം ഭവദ് ഭവിഷ്യദിതി
സർവമോങ്കാര ഏവ.
യച്ചാന്യത് ത്രികാലാതീതം
തദപ്യോങ്കാര ഏവ.

മാണ്ഠുക്യോപനിഷത്തിന്റെ തുടക്കം ഇങ്ങനെയാണ്. ഓം എന്ന നാശരഹിതമായ അക്ഷരം മാത്രമാണ് ഇഹത്തിലുള്ളതെല്ലാം. ഭൂത-വർത്തമാന-ഭാവി കാലങ്ങളിലുള്ളതെല്ലാം ആ അക്ഷരത്തിന്റെ ഉപവാഖ്യാനങ്ങൾ മാത്രമാണ്. മൂണ് കാലത്തെയും അതിക്രമിച്ചിട്ടുള്ളതും ഓംകാരമാണ്.
‘ബ്രഹ്മം താമര ഇലയിൽ പുരുഷരൂപമായ ബ്രഹ്മാവിനെ സൃഷ്ടിച്ചു. ബ്രഹ്മാവ് ഓംകാരത്തെ സൃഷ്ടിച്ചു. ഓംകാരം പ്രപഞ്ചത്തെ സൃഷ്ടിച്ചു’ എന്നു ഗോപഥബ്രാഹ്മണം വ്യക്തമാക്കുന്നുണ്ട്.
പ്രണവമാകുന്ന വില്ലിൽ ആത്മാവാകുന്ന ശരത്തെ തൊടുത്ത് ബ്രഹ്മമാകുന്ന ലക്ഷ്യത്തിൽ എയ്യണമെന്ന് മാണ്ഠുക്യവും, പരബ്രഹ്മത്തെയോ അപരബ്രഹ്മത്തെയോ പ്രാപിക്കാനുള്ള ശ്രേഷ്ടമായ മാർഗ്ഗം ഓംകാരോപാസനയാണെന്ന് കഠോപനിഷത്തും പറയുന്നു.
പ്രണവത്തിലെ അകാരം ഋഗ്വേദവും ഉകാരം യജുർവേദവും മകാരം സാമവേദവുമാണെന്ന് പരാമർശമുണ്ട്.
ഓംകാരം ഉപനിഷത്തുകളി
മാണ്ഡൂക്യോപനിഷത്ത് പറയുന്നു: ഈ കാണുന്നതെല്ലാം ഓംകാരരൂപമാണ്. ഭൂതവും വർത്തമാനവും ഭാവിയുമായിട്ട് എന്തൊക്കെയുണ്ടോ അതെല്ലാം ഓംകാരമാകുന്നു. മൂന്നു കാലത്തേയും അതിക്രമിച്ചു നിൽക്കുന്നതും ഓങ്കാരം തന്നെ ഓംകാരം പരബ്രഹ്മവും അപരബ്രഹ്മവുമാകുന്നു. ഇതിനെ ഉപാസിച്ച് സാക്ഷാൽകരിച്ചാൽ ഉപാസകൻ എന്താഗ്രഹിക്കുന്നുവോ അത് ലഭിക്കും
കഠോപനിഷത്ത് പറയുന്നു: പരബ്രഹ്മത്തേയോ അപരബ്രഹ്മത്തേയോ പ്രാപിക്കുവാനുള്ള ശ്രേഷ്ഠമായ ആലംബം ഓങ്കാരമാണ്. ഇതിനെ ഉപാസിച്ച് സാക്ഷാത്ക്കരിക്കുന്നയാൾ ബ്രഹ്മലോകത്തിൽ പൂജിതനായിതീരുന്നു.
പ്രശ്നോപനിഷത്തും പരവും അപരവുമായ ബ്രഹ്മം തന്നെയാണ് ഓങ്കാരമെന്നും ഓങ്കാരമെന്നും ഓങ്കാരോപാസന കൊണ്ട് തന്നെ സാധകൻ ബ്രഹ്മത്തെ പ്രാപിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
ഓം എന്നത് ബ്രഹ്മമാണ് ഇക്കാണുന്നതെല്ലാം ഓങ്കാരം തന്നെ എന്ന് തൈത്തരീയോപനിഷത്ത് പറയുന്നു.
ചുരുക്കത്തിൽ സർ‌വ്വ ജീവജാലങ്ങളിലും അന്തര്യാമി രൂപേണ സാക്ഷിയായി വിളങ്ങുന്ന ആത്മാവാണ് ബ്രഹ്മം. ഇത് സഗുണനും നിർഗുണനുമാണ്. ഈ ബ്രഹ്മത്തെയാണ് ഓങ്കാരം പ്രതിനിധീകരിക്കുന്നത്.
ഉദ്‌ഗീഥമെന്നു പ്രസിദ്ധമായ ഓം എന്ന ഈ അക്ഷരത്തെ ഉപാസിക്കണം.
ഓം എന്നു നാം ധ്യാനിക്കുമ്പോൾ അകാരം ഉകാരത്തിലും, ഉകാരം മകാരത്തിലും, മകാരം ഉച്ചരിക്കാനാവാത്ത ശാന്തിയിലും മഗ്നമാകുന്നു. അകാരമെന്നാൽ ജാഗ്രത്താണ്. അകാരം ഉകാരത്തിൽ ലയിക്കുക എന്നു പറഞ്ഞാൽ എല്ലാ കൊടുക്കൽ‌വാങ്ങലുകളുടെയും വ്യവഹാരഭൂമികയായ സ്ഥൂലപ്രപഞ്ചത്തെ തൈജസമായ സ്വപ്നത്തിൽ ലയിപ്പിക്കുന്നുവെന്നർത്ഥം. ഉകാരം മകാരത്തിൽ ലയിക്കുന്നുവെന്നു പറഞ്ഞാൽ മനസ്സിന്റെ എല്ലാ കല്പനകളെയും പ്രജ്ഞനായ ഈശ്വരനിൽ ലയിപ്പിക്കുന്നുവെന്നർത്ഥം. മായാസംവലിതമായ ഈശ്വരീയതപോലും അവസാനം നിരാകാരവും നിർഗുണവുമായ തുരീയത്തിൽ ലയിക്കുന്നു.
ഭഗവദ് ഗീതയിൽ 'ഓം' എന്ന ഏകാക്ഷരത്തെ സ്മരിക്കുന്നതിനെക്കുറിച്ച്‌ ഇതാ ഇങ്ങിനെ പറയുന്നു:
സർവ്വദ്വാരാണി സംയ‌മ്യ മനോ ഹൃദി നിരുദ്ധ്യ ച
മൂർദ്ധന്യാധായാത്മനഃ പ്രാണമാസ്ഥിതോ യോഗധാരണാം. (ഭ.ഗീ. 8:12)
ഓമിത്യേകാക്ഷരം ബ്രഹ്മ വ്യാഹരൻ മാമനുസ്മരൻ
യഃ പ്രയാതി ത്യജൻ ദേഹം സ യാതി പരമാം ഗതിം. (ഭ.ഗീ. 8:13)
[ആരാണോ എല്ലാ ഇന്ദ്രിയങ്ങളെയും അടക്കിയിട്ട്‌ മനസ്സിനെ ഹൃദയപുണ്ഡരീകത്തിൽ നിർത്തി തന്റെ പ്രാണനെ മൂർദ്ധാവിൽ വച്ച്‌ യോഗധാരണയനുഷ്ഠിച്ച്‌ ‘ഓം’ എന്ന ഏകാക്ഷരത്തെ ഉച്ചരിച്ചുകൊണ്ടു ബ്രഹ്മമാകുന്ന എന്നെ സ്മരിക്കുന്നവനായി ദേഹത്തെ വിട്ട്‌ പോകുന്നത്‌ അവൻ പരമമായ ഗതിയെ പ്രാപിക്കുന്നു.]
ഓംകാരത്തെകുറിച്ചുള്ള ഒരുപാഖ്യാനം
സൂത്രസംഹിതയിൽ കാണുന്നത് ഇപ്രകാരമാണു. സൃഷ്ടികർമത്തിന് മുമ്പ്, ബ്രഹ്മാവ്, മഹേശ്വരദർശനത്തിനായി,പഞ്ചാഗ്നിമധ്യത്തിൽ തപസ്സിരുന്നു. ദീർഘമായ തീവ്രതപസ്സിൽ പ്രസാദിച്ച ശിവൻ, ഭൂമിയും അന്തരീക്ഷവും സ്വർഗവും നിർമ്മിക്കാൻ അനുഗ്രഹം നൽകി. പക്ഷേ, ത്രിലോകങ്ങളിലും പരമേശ്വരനെ കാണാത്തതിൽ ബ്രഹ്മാവ് വിഷമിച്ചു. ഭൂമിയിൽ നിന്ന് അഗ്നിയും അന്തരീക്ഷത്തിൽനിന്ന് വായുവും സ്വർഗത്തിൽ സൂര്യനും ഉണ്ടായി. അതിലൊന്നും ശിവനെ കാണാതെ ബ്രഹ്മാവ് ശിവസങ്കല്പത്തിൽ മുഴുകി. അഗ്നിയിൽ നിന്ന് ഋഗ്വേദവും വായുവിൽ നിന്നു യജുർവേദവും സൂര്യനിൽ നിന്ന് സാമവേദവും ഉണ്ടാകുന്നത് കാണാൻ കഴിഞ്ഞു. അവയിൽനിന്ന് യഥാക്രമം ഭൂ:,ഭുവ:,സ്വ: എന്നീ ശബ്ദങ്ങൾ പുറപ്പെടുന്നത് കേട്ടു. ആ വ്യാഹൃതികളിൽനിന്നും യഥാക്രമം അകാരവും ഉകാരവും മകാരവും പുറപ്പെട്ടു. ആ വർണങ്ങൾ ഒന്നിച്ചപ്പോൾ ഓംകാരമുണ്ടായി. പ്രണവസ്വരൂപമായ ഓംകാരത്തിൽ മഹേശ്വരന്റെ രൂപം തെളിഞ്ഞു എന്നാണ് വിശ്വാസം.
ഓംകാരധ്യാനം
സർവ്വമന്ത്രങ്ങൾക്കും സകല വേദങ്ങൾക്കും സകല ദേവതകൾക്കും ജനനിയായ ഓംകാരത്തെ ധ്യാനിക്കുന്നത് ഏറെ പുണ്യമായി കരുതുന്നു.ഓംകാര രൂപത്തിന്റെ മുന്നിൽ വിളക്കു കത്തിച്ച് 108,1008 എന്നീ പ്രകാരം ദിനം മുടങ്ങാതെ ജപിക്കുന്നത് ഏറേ നന്നാണ്.എന്നാൽ ഗർഭിണികൾ പ്രണവം ജപിക്കുന്നത് ദോഷമായി കരതുന്നു. രക്തസംക്രമണത്തിന് വ്യതിയാനം വരുത്തുവാണുള്ള കഴിവു ഓംകാരത്തിനു ഉള്ളതു കൊണ്ടാവാം. മൂന്ന് സന്ധ്യകളിലും- ഉഷസ്സന്ധ്യ, മദ്ധ്യാഹ്നസന്ധ്യ, സായംസന്ധ്യ - പ്രണവോപാസന ചെയ്യണമെന്നാണ് ആചാര്യപ്രോക്തം. ഉത്തരദിക്കിന് അഭിമുഖമായിട്ടായിരിക്കണം സാധകൻ ഇരിക്കേണ്ടതു. പ്രാണനെ ഉണർത്താനും ഉജ്ജീവിപ്പിക്കാനും പ്രണവോപാസനക്കൊണ്ട് സാധിക്കും. ഉറങ്ങിക്കിടക്കുന്ന കുണ്ഠലിനീശക്തിയെ ഉണർത്തി, സുഷുംനാനാഡിയിലൂടെ അതിനെ സഹസ്രാരപത്മത്തിലെത്തിച്ച്,ശിവസായൂജ്യത്തിണ്ടെ അമൃതം വർഷിക്കാനും ഓംകാരോപാസനകൊണ്ട് സാധിക്കും എന്നാണ് വിശ്വാസം.
ഹരിഓം